പേജുകള്‍‌

2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

തട്ടിപ്പിലെ സൗന്ദര്യം

ചിലരെങ്കിലും കുടുങ്ങാറുള്ള, എന്നാല് പുറത്തു പറയാന് മടിക്കുന്ന തട്ടിപ്പില് ഈ ഞാനും പോയി തലയിട്ടു കേട്ടോ. അതിലൊന്ന് അറബ് വംശജന്റെ സുന്ദരമായ തട്ടിപ്പ്. മറ്റൊന്ന് മലയാളി മലയാളം പറഞ്ഞ് നടത്തിയ ആത്മീയ തട്ടിപ്പ്. ആദ്യം ക്ലീന് അറബ് തട്ടിപ്പാകട്ടെ.
ജിദ്ദയില് കാലുകുത്തിയിട്ട് രണ്ടുമൂന്ന് മാസമേ ആയുള്ളൂ. അതായത് പത്ത് വര്ഷങ്ങള്ക്കപ്പുറമായിരുന്നു സംഭവമെന്ന് സാരം. ഞാനും എന്റെ സ്നേഹിതനുംകൂടി അദ്ദേഹത്തിന് (സ്നേഹിതന് ജിദ്ദ പൂണ്ടിട്ട് ഒരാഴ്ച മാത്രമേ ആയുള്ളൂ) സിത്തീന് റോഡിലുള്ള എം.എസ് (മുഹമ്മദ് സയിദ്) സൂഖില്നിന്നും ഒരു ബ്ലാങ്കറ്റ് വാങ്ങി മടങ്ങുകയായിരുന്നു. ഫ്ളാറ്റിലേക്കുള്ള യാത്രയില് ഫൈസലിയയിലെ ഗലിയിലേക്കു കടന്നു. പെട്ടെന്ന് ഒരു ജി.എം.സി കാര് വന്ന് ഞങ്ങള്ക്കടുത്ത് ബ്രേക്കിട്ടു. മധ്യവയസ്കനായ, മാന്യനെന്ന് തോന്നിക്കുന്ന ഒരറബ് വംശജന് സലാം ചൊല്ലി ഞങ്ങളെ അടുത്തേക്ക് വിളിച്ച് അറബിയിലെന്തോ ചോദിച്ചു. ഞങ്ങള്ക്ക് അറബി അറിയില്ലെന്ന് സ്നേഹിതന് പറഞ്ഞു. പിന്നീടയാളുടെ സംസാരം ഇംഗ്ലീഷിലായി.
ഇതുവഴി രണ്ടുപേര് ഓടിപ്പോയതുകണ്ടോ?
ഇല്ല.
കണ്ടാല് അറിയിക്കണം. ഡ്രഗ്ഗ് സെല്ലേഴ്സാ.
ശരി.
നിങ്ങള് ആ ഗ്യാങില് പെട്ടവരാണോ?
അല്ല.
എന്താണ് കയ്യില്?
ബ്ലാങ്കറ്റ്.
നോക്കട്ടെ.
അയാള് ബ്ലാങ്കറ്റ് കവര് സഹിതം വാങ്ങി പരിശോധിക്കുന്നു. എന്നിട്ട് കൈവശം വെക്കുന്നു.
പോക്കറ്റിലെന്താ?
പഴ്സ്.
നോക്കട്ടെ.
രണ്ടുപേരും പഴ്സെടുത്തു കാണിക്കുന്നു. അയാള് പഴ്സ് രണ്ടും വാങ്ങി വിശദമായി പരിശോധിച്ചു. സ്നേഹിതന് ഇഖാമ കിട്ടിയിട്ടില്ല. പകരം കമ്പനി ലെറ്റര് (നടക്കാമയെന്ന് മലയാളി നാമം) ആയിരുന്നു. എല്ലാം നോക്കി പഴയതുപോലെ പഴ്സില്വെച്ച് ബ്ലാങ്കറ്റ് കവറിലിട്ട് എല്ലാംകൂടി ഞങ്ങള്ക്ക് തിരിച്ചുനല്കി.
എന്നിട്ടൊരു ഉപദേശവും- ഈ ലെറ്റര് ഇങ്ങനെ ചുറ്റിത്തിരിയാനുള്ളതല്ല. വേഗം വീട്ടിലേക്ക് പൊയ്ക്കോളൂ. പിന്നെ, അവരെ കണ്ടാല് അറിയിക്കണം കേട്ടോ.
ഒന്നും സംഭവിക്കാത്തതുപോലെ അയാള് വണ്ടിയോടിച്ചുപോയി; ഞങ്ങള് ഫ്ളാറ്റിലേക്കും.
ഫ്ളാറ്റിലെത്തി സഹമുറിയന്മാരോട് സംഭവം വിവരിച്ചു.
സഹമുറിയന്മാര് പഴ്സെടുത്തു പരിശോധിച്ചു നോക്കാന് പറഞ്ഞതനുസരിച്ച് ഞങ്ങള് പരിശോധിച്ചു. ഇഖാമയടക്കം ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ പഴ്സിലുണ്ടായിരുന്ന റിയാലുകള് കാണാനില്ല. ആരായിരുന്നു അയാള്? അയാളെങ്ങനെ പഴ്സില്നിന്ന് പണം അടിച്ചുമാറ്റി? ഇന്നും അതൊരു സസ്പെന്സ് ത്രില്ലര്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ