പേജുകള്‍‌

2010, മേയ് 2, ഞായറാഴ്‌ച

മഴദുരന്തവും ശേഷിപ്പുകളും



കുട്ടികളുടെ ആഗ്രഹ്രപകാരമാണ്‌ സ്‌നേഹിതന്റെ കുടുംബവുമൊത്ത്‌ കോര്‍ണിഷില്‍ പോകാന്‍ തീരുമാനിച്ചത്‌. ഞങ്ങള്‍ ഏഴംഗ സംഘം സ്‌നേഹിതന്റെ കാറില്‍ കോര്‍ണിഷിലേക്ക്‌ നീങ്ങി. നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു. നാട്ടില്‍ കോഴിക്കോട്‌ ബീച്ചിനടുത്ത്‌ പിച്ചവെച്ച കാലം മുതല്‍ കടപ്പുറത്തിന്റെ സൗന്ദര്യം ആവോളം നുകര്‍ന്ന എനിക്കും ഭാര്യക്കും സത്യത്തില്‍ ജിദ്ദ കോര്‍ണീഷ്‌ മടുപ്പാണുളവാക്കാറ്‌. സ്‌നേഹിതന്റേയും ഭാര്യയുടേയും സ്ഥിതിയും തഥൈവ. അവര്‍ മലപ്പുറം ജില്ലക്കാരെങ്കിലും നാട്ടിലെ ബീച്ചിന്റെ മനോഹാരിത ആസ്വദിച്ചവര്‍ തന്നെ.
പക്ഷേ കുട്ടികളുടെ സ്ഥിതിയതല്ല. അവര്‍ക്കിത്‌ ഫ്‌ളാറ്റെന്ന തടവറയില്‍നിന്നുള്ള മോചനമാണ്‌. മാത്രവുമല്ല, ഊഞ്ഞാലാടാനും ചാടാനും ഓടാനും തുടങ്ങി ഒരു ചെറുപൂരത്തിനുള്ള മരുന്നൊക്കെ അവിടെയുണ്ട്‌. പെട്ടെന്നാണ്‌ ഒറ്റപ്പെട്ട മഴത്തുള്ളികള്‍ ശരീരത്തില്‍ വന്നുപതിച്ചത്‌. അപ്പോള്‍ ഞാനെന്റെ മഹിളാമണിയോട്‌ പറഞ്ഞു. നോക്കിക്കോ സൗദികളുടെ ആഹ്ലാദം. വണ്ടിയോട്ടുന്നവര്‍പോലും പുറത്തിറങ്ങി മഴ നനയും. വല്ലപ്പോഴും വരുന്ന ഈ മഴ അവര്‍ക്കൊരാഘോഷമാണ്‌.
മഴ കുറച്ചു കനത്തു. ഞാന്‍ പറഞ്ഞതിന്‌ നേര്‍വിപരീതമാണ്‌ അവിടെ സംഭവിച്ചത്‌. അവര്‍ കളിക്കുന്ന കുട്ടികളെ പരിഭ്രമത്തോടെ മാടിവിളിക്കുന്നു. തലങ്ങും വിലങ്ങും ഓടി കാറില്‍ കയറുന്നു. വെപ്രാളപ്പെട്ട്‌ എല്ലാവരും കാറോടിച്ച്‌ പോകുന്നു. അല്‍പ സമയംകൊണ്ട്‌ കോര്‍ണീഷ്‌ ഏറെക്കുറെ വിജനം. എന്താ സംഭവിക്കുന്നതെന്ന്‌ ഒരു പിടിയുമില്ല. ഒരറബ്‌ വംശജന്‍ വെപ്രാളപ്പെട്ട്‌ കാറില്‍ കയറുന്നതിനിടെ ഞങ്ങളോട്‌ വിളിച്ചു പറഞ്ഞു- അഹമ്മദ്‌, മതര്‍ യജി. റൂഹ്‌ ബൈത്ത്‌
മഴ വരുന്നത്രെ. വേഗം വീട്ടിലേക്ക്‌ വിട്ടോളാന്‍.
കേരളീയരായ ഞങ്ങള്‍ക്കിതൊരു മഴയാണോ. കുട്ടികള്‍ മഴ നനഞ്ഞ്‌ ഊഞ്ഞാലാടുന്ന തിരക്കിലാണ്‌. അവര്‍ക്ക്‌ ഈ മഴ അനുഗ്രഹമാണ്‌. തിരക്കൊഴിയാത്ത ഊഞ്ഞാലുകളെല്ലാം എത്ര പെട്ടെന്നാണ്‌ കാലിയായത്‌. സുഖമായി എത്രനേരവും ആടിയുലയാമെന്ന ചിന്തയാണ്‌ ജെസയെ ഇത്ര സന്തോഷവതിയാക്കുന്നത്‌. സത്യത്തില്‍ നാം നാട്ടില്‍ കാണാറുള്ള ചാറ്റല്‍ മഴയുടെ ശക്തിപോലും ഇതിനില്ല. പക്ഷേ അപൂര്‍വമായി പെയ്യുന്ന ഈ മഴ പോലും ഇപ്പോള്‍ ഇവരെ ഭയപ്പെടുത്തുകയാണോ?. ഫ്‌ളാറ്റുകളില്‍നിന്ന്‌ പുറത്തിറങ്ങി മഴ നനഞ്ഞ്‌ കളിച്ചു തിമിര്‍ക്കുന്ന കുട്ടികളുടേയും മുതിര്‍ന്നവരുടേയും ചിത്രം ജിദ്ദക്കന്യമാവുകയാണോ. സത്യം അതാവാം. ദൂരെ രാജ്യങ്ങളില്‍ ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങള്‍ ചാനലുകളിലൂടേയും പത്രങ്ങളിലൂടേയും കേട്ടറിഞ്ഞ അനുഭവവും അവരെ കൈയയച്ച്‌ സഹായിച്ച ചരിത്രവും മാത്രമേ ഇവര്‍ക്കുണ്ടായിരുന്നുള്ളു. ആഗോള കാലാവസ്ഥാ വ്യതിയാനങ്ങള്‍ അവര്‍ക്കു മുമ്പിലേക്കും ദുരന്തങ്ങള്‍ വിതറാന്‍ തുടങ്ങിയിരിക്കുന്നു. മരുഭൂമിക്കു മുകളിലും പ്രകൃതിക്ക്‌ കലിതുള്ളാനാവുമെന്ന്‌ അവരുമിപ്പോള്‍ തിരിച്ചറിയുന്നു.
ആ ഷോക്കില്‍ നിന്നവര്‍ മുക്തരായിട്ടില്ല. അതിന്റെ പ്രതിഫലനമാവാം, മഴ കാണുമ്പോഴുള്ള ഈ തിരിച്ചോട്ടം.
2009 നവംബര്‍ 25 ജിദ്ദക്കെന്നല്ല സൗദി അറേബ്യക്കുതന്നെ മറക്കാനാവാത്ത ദിനമായിരുന്നു. അന്നാണ്‌ ജിദ്ദക്കുമേല്‍ പ്രകൃതി കലിതുള്ളിയാടിയത്‌. ഇരുണ്ടു കനത്ത മഴമേഘങ്ങള്‍ ജിദ്ദക്കുമേല്‍ പെയ്‌തൊഴിഞ്ഞു. അപ്രതീക്ഷിതമായി റുവൈസ മേഖലയിലൂടെ കുത്തിയൊഴുകിയ മലവെള്ളം കൊടിയ നാശമാണ്‌ വിതറിയത്‌. നൂറ്റമ്പതോളം മനുഷ്യജീവനുകള്‍ കവര്‍ന്നെടുത്ത പ്രളയം പതിനായിരത്തിനടുത്ത്‌ വാഹനങ്ങള്‍ തകര്‍ത്തെറിഞ്ഞു. ആയിരക്കണക്കിന്‌ ഫ്‌ളാറ്റുകള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളുള്‍പ്പെടെ നൂറുകണക്കിന്‌ സ്ഥാപനങ്ങള്‍ക്കും വിതച്ച നാശം വിവരണാതീതമായിരുന്നു. എക്‌സ്‌പ്രസ്‌വേയിലൂടെപ്പോലും കുതിച്ചാര്‍ത്ത ജലത്തിലൂടെ പക്ഷിമൃഗാദികളും വീട്ടുപകരണങ്ങളും വന്‍ വാഹനങ്ങള്‍പോലും ഒഴുകിപ്പോയി.
അന്ന്‌ ദുല്‍ഹജ്‌ എട്ടായിരുന്നു. പിറ്റേന്ന്‌ അറഫ. ഹാജിമാര്‍ ഹജിനുള്ള അവസാന ഒരുക്കത്തിലും സൗദി ഭരണകൂടം ഹാജിമാരുടെ പൂര്‍ണ സുരക്ഷക്കുള്ള ഏര്‍പ്പാടിലും മുഴുകിയിരിക്കുന്ന സമയം. എങ്കിലും ഗവണ്‍മെന്റ്‌ മെഷിനറിയുടേയും മറ്റും തക്കസമയത്തുള്ള രക്ഷാപ്രവര്‍ത്തനം ജനങ്ങള്‍ക്കാശ്വാസവും സുരക്ഷിതത്വബോധവും വളര്‍ത്തി. നഷ്‌ടങ്ങള്‍ക്കൊപ്പം അഭ്യൂഹങ്ങളും ജിദ്ദാവാസികളെ തളര്‍ത്തിക്കളഞ്ഞു. അതിലൊന്നും ഭീകരവുമായ വാര്‍ത്ത മസ്‌ക്‌ തടാകം (ജിദ്ദയിലേയും പ്രാന്തങ്ങളിലേയും മലിനജലം ഒഴുക്കിക്കളയുന്ന സ്ഥലം. പ്രതിദിനം 1400-ഓളം ടാങ്കറുകള്‍ മലിനജലം ഇവിടെ ഒഴുക്കി കളയുന്നെന്നാണ്‌ കണക്ക്‌. നീളം നാല്‌ കി.മീറ്ററോളവും വീതി പല ഭാഗങ്ങളിലും 1.5 കീ.മീറ്ററിലധികവും. സംഭരണിയില്‍ മൂന്നു കോടി ക്യുബിക്‌ മീറ്ററിനടുത്ത്‌ ജലം). തകര്‍ന്നു എന്നതായിരുന്നു. ചില വെബ്‌സൈറ്റുകളും തെറ്റായ ഈ വാര്‍ത്തക്ക്‌ ഊന്നല്‍ നല്‍കിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തെറിച്ചത്‌ ജിദ്ദാ നിവാസികള്‍ മാത്രമായിരുന്നില്ല. അഭ്യൂഹം എന്നതില്‍ കവിഞ്ഞ്‌ യാഥാര്‍ഥ്യവുമായി പുലബന്ധം പോലും ഇതിനില്ലായിരുന്നു. സര്‍ക്കാര്‍ മിഷനറിയുടേയും ജിദ്ദ ബലദിയയുടേയും തക്കസമയത്തുള്ള ഇടപെടലും ഇതിനൊരു തകരാറുമില്ലെന്ന്‌ പത്രങ്ങളിലൂടേയും ചാനലുകളിലൂടേയും മറ്റും ആവര്‍ത്തിച്ചുള്ള പ്രഖ്യാപനവും അഭ്യൂഹങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണവും ജനങ്ങളില്‍ ആശ്വാസവും സുരക്ഷിതത്വബോധവും വളര്‍ത്തി.
ദുല്‍ഹജ്‌ 11 നായിരുന്നു ഞങ്ങള്‍ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്‌. എന്നെ കൂടാതെ രണ്ടു സഹപ്രവര്‍ത്തകരും അയല്‍ക്കാരനുമായിരുന്നു സംഘാംഗങ്ങള്‍. ദുരന്തം കഴിഞ്ഞ്‌ നാലാം ദിവസം. അപ്പോഴും പല വഴികളും തകര്‍ന്നു കിടക്കുകയായിരുന്നു. ചില വഴികളില്‍ പോലീസും സൈന്യവും കടുത്ത നിയന്ത്രങ്ങളുമേര്‍പ്പെടുത്തിയിരുന്നു. എങ്കിലും ഞങ്ങളുടെ കാര്‍ ദുരന്തഭൂമിയിലെത്തി. എവിടെ നോക്കിയാലും തകര്‍ന്നടിഞ്ഞ വാഹനങ്ങള്‍, പല വാഹനങ്ങളും ഒന്നിനുമീതെയായി മറ്റൊന്നായി ആരോ അടുക്കിവെച്ചതു പോലെ. റോഡിലും ബില്‍ഡിംഗുകള്‍ക്കു താഴേയും രൂപം കൊണ്ട വന്‍ഗര്‍ത്തങ്ങള്‍. ഗര്‍ത്തങ്ങള്‍ക്കകത്ത്‌ വീണു കിടക്കുന്ന കാറുകളും പിക്കപ്പ്‌ വാനുകളും. മണ്ണൊലിച്ചുപോയി പില്ലറില്‍ മാത്രം നില്‍ക്കുന്ന ഫ്‌ളാറ്റു സമുച്ചയങ്ങള്‍. കുതിച്ചാര്‍ത്തെത്തിയ മഴവെള്ളം പൊക്കിയെടുത്ത്‌ വീഥിക്കിരുവശത്തും ഉപേക്ഷിച്ച വീട്ടുപകരണങ്ങളും കട്ടിലുകളുള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകളും. പ്രളയജലം തട്ടിപ്പറിച്ച്‌ കാലിയാക്കിയ സ്ഥാപനങ്ങള്‍. കാലിയായ, തകര്‍ന്ന കടക്കുമുമ്പില്‍ എല്ലാം നഷ്‌ടപ്പെട്ട്‌ വിഷാദഗ്രസ്‌തരായി കൂനിയിരിക്കുന്ന ഉടമകളും ജീവനക്കാരും. റോഡില്‍ മലിനക്കൂമ്പാരങ്ങള്‍ക്കും തകര്‍ന്നടിഞ്ഞ വാഹനങ്ങള്‍ക്കുമിടയില്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്ന്‌ പരിശോധിക്കുകയാണ്‌ ജെ.സി.ബിയുടെ സഹായത്തോടെ രക്ഷാസൈനികര്‍. അന്തരീക്ഷത്തില്‍ തളംകെട്ടി നില്‍ക്കുന്ന ദുര്‍ഗന്ധം. ചെളി നിറഞ്ഞ്‌ വൃത്തികേടായ ഫ്‌ളാറ്റുകളുടേയും പള്ളികളുടേയും പീടികമുറികളുടേയും അകത്തളങ്ങള്‍. ജിദ്ദ നഗരത്തിലാണ്‌ ഇപ്പോള്‍ ഞങ്ങളെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം.
പ്രകൃതിക്ക്‌ നിയതമായ രീതികളും നിയമങ്ങളുമുണ്ട്‌. സ്വാര്‍ഥതക്ക്‌ വേണ്ടി നാമതിനെ വികലമാക്കുമ്പോള്‍ പ്രകൃതി പ്രതികരിക്കും. മരങ്ങളുടേയും കൃഷിയിടങ്ങളുടേയും സ്ഥാനത്ത്‌ കോണ്‍ക്രീറ്റ്‌ കാടുകള്‍ വ്യാപിക്കുമ്പോഴും കുന്നുകളും മലകളും വെട്ടിനിരത്തി സമനിരപ്പാക്കി ടൗണ്‍ഷിപ്പുകള്‍ പണിയുമ്പോഴും നാം നശിപ്പിക്കുന്നത്‌ നമ്മെയാണ്‌. പ്രകൃതിയുടെ സന്തുലിതാവസ്ഥയേയാണ്‌. കഴിഞ്ഞ തലമുറ നമുക്ക്‌ കൈമാറിയ ഭൂമി അടുത്ത തലമുറകള്‍ക്കും അവകാശപ്പെട്ടതാണ്‌. നാമത്‌ വികലമാക്കല്‍ തുടര്‍ന്നാല്‍ ഒരു കൊച്ചു ചാറ്റല്‍മഴയെപ്പോലും അതിജീവിക്കാനാവില്ല മനുഷ്യനിര്‍മിതികള്‍ക്ക്‌.
ഇത്‌ ലോക ജനതക്കാകെയുള്ള പാഠമാണ്‌. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുവാന്‍ പെടാപ്പാട്‌ പെടുമ്പോഴും നമ്മുടെ ചെയ്‌തികളെ നിസ്സാരവല്‍ക്കരിച്ച്‌ അന്യോന്യം പഴിചാരുകയാണ്‌ നമ്മള്‍.
വണ്ടിയില്‍ കയറി തിരിച്ചു വരുമ്പോള്‍ ദുരന്തത്തിന്റെ ശേഷിപ്പുകള്‍ നമ്മില്‍ ഉയര്‍ത്തിയ ചോദ്യം അനേകമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ